അമ്പലപ്പുഴ ∙ സംസ്ഥാനത്ത് ആദ്യം എക്സ്ട്രാ ഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് മാതൃകയിൽ നിർമിച്ച നാലുചിറ തോട്ടപ്പള്ളി പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തിൽ 60 കോടി രൂപ ചെലവഴിച്ച് നിർമിച്ച പാലം നാടിന് എക്കാലവും അഭിമാനിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ ചിരകാല സ്വപ്നം യാഥാർഥ്യമാകുന്നതിൽ നാട്ടുകാരോടൊപ്പം താനും സന്തോഷവാനാണ്– മുഖ്യമന്ത്രി പറഞ്ഞു.മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.
എച്ച്.സലാം എംഎൽഎ, കലക്ടർ അലക്സ് വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ്, പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ, വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി,വി.എസ്.ജിനുരാജ്, കെ.രാജീവൻ പ്രിയ അജേഷ്, ആർ.രാജി, സി.ഷാംജി, വി.സി.ഫ്രാൻസിസ്, മുജീബ് റഹ്മാൻ, ജമാൽ പള്ളാത്തുരുത്തി, മോഹൻ സി.അറുവാന്തറ, പി.ആർ.മഞ്ജുഷ എന്നിവർ പ്രസംഗിച്ചു.
ദേശീയ ജലപാതയുടെ ഭാഗമായ ലീഡിങ് ചാനലിനു കുറുകെ, പക്ഷിച്ചിറകിന്റെ ആകൃതിയിലാണ് പാലം നിർമിച്ചിട്ടുള്ളത് . ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിർമാണം ആരംഭിച്ചു. നാലുചിറ, ഇല്ലിച്ചിറ നിവാസികൾക്കും കർഷകർക്കും ഏറെ പ്രയോജനകരമാകുന്ന പാലത്തിന് 458 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. പ്രസ് ട്രസ്ഡ് ബോക്സ് ഗർഡർ ബ്രിജും കേബിൾ സ്റ്റെയിഡ് ബ്രിജും ചേർന്ന നിർമാണ രീതിയാണ് എക്സ്ട്രാ ഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് രീതി.

