Breaking
5 Feb 2026, Thu

ദൃഷ്ടിയിൽപെടാത്ത ക്യാമറ, വൈഫൈ സംവിധാനം: ഹൈടെക് കോപ്പിയടി തടയാനാകാതെ പിഎസ്‌സി

കണ്ണൂർ ∙ ഒറ്റനോട്ടത്തിൽ ദൃഷ്ടിയിൽപെടാത്ത ക്യാമറയും വൈഫൈ സംവിധാനവുമായി ഹൈടെക് കോപ്പിയടി സംഘം പരീക്ഷയ്ക്കെത്തുമ്പോൾ എങ്ങനെ പിടികൂടാൻ കഴിയുമെന്നറിയാതെ പ്രയാസപ്പെടുകയാണു പിഎസ്‌സി ഉദ്യോഗസ്ഥർ. ഹാൾടിക്കറ്റും പേനയും മാത്രമേ പരീക്ഷാഹാളിൽ അനുവദിക്കൂവെന്നിരിക്കെ ഇൻവിജിലേറ്റർമാരുടെ ശ്രദ്ധയിൽപെടാത്ത ആധുനിക ഉപകരണങ്ങളുമായാണു കഴിഞ്ഞദിവസം കണ്ണൂരിൽ ഉദ്യോഗാർഥി എത്തിയത്. രാവിലെ നടന്ന പരിശോധനയിൽ ഉദ്യോഗാർഥിയുടെ ശരീരത്തിൽ ഒളിപ്പിച്ച ക്യാമറ കണ്ടെത്തിയിരുന്നില്ല. ഉദ്യോഗാർഥിയുടെ അസ്വാഭാവിക പെരുമാറ്റം കണ്ടു സംശയം തോന്നിയാണ് ഉച്ചയ്ക്കുശേഷം പരീക്ഷയ്ക്കു മുൻപേ വീണ്ടും പരിശോധന നടത്തിയതും പിടികൂടിയതും.

ചോദ്യക്കടലാസ് കുത്തനെ പിടിച്ചു, ഷർട്ടിന്റെ ബട്ടൺ താഴെ വീഴുന്നതു കണ്ടു; കോപ്പിയടി: പിഎസ്‌സി ഓഫിസർ പറയുന്നു

പിടിയിലായ സഅദ് മുൻപും ഇതേ രീതിയിൽ പരീക്ഷ എഴുതിയതായി പിഎസ്‌സി സംശയിക്കുന്നുണ്ട്. അക്കാര്യം പരിശോധിക്കുകയാണ്. ഹൈടെക് കോപ്പിയടി തടയാൻ പിഎസ്‌സി പരീക്ഷാഹാളിൽ മൊബൈൽ ജാമർ സ്ഥാപിക്കണമെന്നു പിഎസ്‌സി കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ആധുനിക സംവിധാനങ്ങളോടെ ഒരു ഉദ്യോഗാർഥി കോപ്പിയടി നടത്താനെത്തിയാൽ നിലവിലെ സംവിധാനത്തിൽ പരിശോധിച്ചു കണ്ടെത്തുക പ്രയാസമാണെന്നാണ് പിഎ‌സ്‌സി ഉദ്യോഗസ്ഥർ പറയുന്നത്.

പിഎസ്‍സി പരീക്ഷയിലെ ഹൈടെക് കോപ്പിയടി കസ്റ്റഡി അപേക്ഷ നൽകാൻ പൊലീസ്

കണ്ണൂർ ∙ പിഎസ്‍സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തി പിടിയിലായ രണ്ടുപേരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് 3നു കോടതിയിൽ അപേക്ഷ നൽകും. പെരളശ്ശേരി സ്വദേശികളായ എൻ.പി.മുഹമ്മദ് സഅദ് (25), എ.സബീൽ (23) എന്നിവരാണു റിമാൻഡിലുള്ളത്. അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസ് പ്രദീപൻ കണ്ണിപ്പൊയിലാണു കേസ് അന്വേഷിക്കുന്നത്.

27നു നടന്ന അസിസ്റ്റന്റ് ഗ്രേഡ് (ഒന്ന്) തസ്തികയിലേക്കുള്ള പരീക്ഷയ്ക്കിടെ ഞായറാഴ്ചയാണു സഅദ് പിടിയിലായത്. സഅദിൽനിന്നു പിടിച്ചെടുത്ത മൊബൈൽഫോൺ, ഇയർഫോൺ, ക്യാമറ എന്നിവ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് എസിപി പ്രദീപൻ കണ്ണിപ്പൊയിൽ പറഞ്ഞു. സഅദിനെയും സബീലിനെയും ഒന്നിച്ചു ചോദ്യം ചെയ്യുമ്പോഴേ കൂടുതൽപേർ സംഘത്തിലുണ്ടോയെന്ന് അറിയാൻ കഴിയൂവെന്നാണു പൊലീസ് പറയുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *