കോട്ടയം ∙ ജെസി കൊലക്കേസില്‍ നിര്‍ണായക തെളിവുകളിലൊന്നായ മൊബൈൽ ഫോൺ എംജി സര്‍വകലാശാല ക്യാംപസിലെ പാറക്കുളത്തിൽനിന്നു കണ്ടെത്തി. ജെസി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ഫോണുകളില്‍ ഒന്നാണ് ഇന്നു നടന്ന പരിശോധനയില്‍ കണ്ടെടുത്തത്. ജെസിയുടെ ഭര്‍ത്താവും പ്രതിയുമായ സാം കെ. ജോര്‍ജ് ആണ് മൊബൈല്‍ ഫോണുകള്‍ എംജി സര്‍വകലാശാലയിലെ പാറക്കുളത്തില്‍ ഉപേക്ഷിച്ചത്. സര്‍വകലാശാലയിലെ ടൂറിസം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി കൂടിയാണ് സാം. ജെസിയുടെ രണ്ടാമത്തെ ഫോണിനായി തിരച്ചില്‍ തുടരുകയാണ്.
കാണക്കാരിയിലെ ജെസി വധം: പക ഒടുങ്ങാതെ സാം; ‘അവൾ കൊല്ലപ്പെടേണ്ടവളാണ്’ എന്ന് ചോദ്യം ചെയ്യലിനിടെ പ്രതികരണം
അവിഹിത ബന്ധം ചോദ്യം ചെയ്തതിനു ഭാര്യയെ കൊന്ന് കൊക്കയില്‍ തള്ളിയ കേസില്‍ പ്രതിയായ സാം കെ. ജോര്‍ജിനെ നേരത്തേ വീട്ടിലും സർവകലാശാല ക്യാംപസിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മറ്റൊരു വീട്ടിലേക്ക് മാറണമെന്ന് പല തവണ പറഞ്ഞിട്ടും ജെസി കേട്ടില്ലെന്നാണ് പ്രതി തെളിവെടുപ്പിനിടെ പൊലീസിനോട് പറഞ്ഞു. ജെസിക്ക് മാറി താമസിക്കാനായി അഞ്ച് വീടുകൾ കണ്ടെത്തി. വാടക നല്‍കാമെന്നും പറഞ്ഞു. എന്നാല്‍ ജെസി പിന്നാലെ നടന്നു ശല്യപ്പെടുത്തുകയായിരുന്നു എന്നാണ് സാം പൊലീസിനോട് പറഞ്ഞത്. കൊലപാതകം നടന്ന വീട്ടിലെ തെളിവെടുപ്പില്‍ കൃത്യം നടത്തിയ രംഗവും സാം പൊലീസിനോട് ധരിപ്പിച്ചു.
പ്ലസ്വൺ കാലത്തെ പരിചയം; സാം പ്രണയാഭ്യർഥന നടത്തി; വീട്ടുകാരെ അവഗണിച്ച് ജെസിയുടെ വിവാഹം, ഒടുവിൽ ദാരുണാന്ത്യം
സിറ്റൗട്ടിലിരുന്ന തന്നോട് വഴക്കിട്ട ജെസി വാക്കത്തികൊണ്ട് വെട്ടിയെന്നാണ് സാം പൊലീസിനോട് പറഞ്ഞത്. വെട്ട് കൈ കൊണ്ട് തടഞ്ഞ ശേഷം കാറില്‍ സൂക്ഷിച്ച മുളക് സ്പ്രേയെടുത്ത് ജെസിക്ക് നേരെ പ്രയോഗിച്ചു. മുറിയിലേക്ക് ഓടിയ ജെസിയെ പിന്നീട് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നും സാം വിശദീകരിച്ചു. താൻ തുണി ഉപയോഗിച്ചാണ് ശ്വാസം മുട്ടിച്ചത്. മരണം ഉറപ്പാക്കിയ ശേഷം തറയിലൂടെ വലിച്ചിഴച്ചു കൊണ്ടുവന്നു കാറിന്റെ ഡിക്കിയിൽ തള്ളിയെന്നും സാം പറഞ്ഞു. മൃതദേഹം ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂപോയിന്റിലാണ് സാം ഉപേക്ഷിച്ചത്. പിന്നീട് കഞ്ഞിക്കുഴിയിലെത്തി കാർ കഴുകാൻ നൽകി. ബസ് കയറി എംജി സർവകലാശാലാ ക്യാംപസിൽ എത്തി ജെസിയുടെ ഫോൺ ക്യാംപസിലെ ഗണിതശാസ്ത്ര ഡിപ്പാർട്മെന്റിനു സമീപത്തെ കുളത്തിൽ എറിയുകയായിരുന്നു.

