കണ്ണൂർ ∙ സെൻട്രൽ ജയിലിലെ തടവുകാർക്ക് മൊബൈൽ ഫോണും പുകയിലയും ബീഡിയും എറിഞ്ഞുകൊടുക്കാനുള്ള ശ്രമത്തിനിടെ കണ്ണൂർ പനങ്കാവിലെ കെ.അക്ഷയ് (27) ജയിൽ ജീവനക്കാരുടെ പിടിയിലായി. ഇയാളെ പൊലീസിൽ ഏൽപിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ കടന്നുകളഞ്ഞു. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3ന് ആണ് സംഭവം. ജയിലിനു മുൻവശത്തെ വളപ്പിൽ കയറി മതിലിനു മുകളിലൂടെ നിരോധിത വസ്തുക്കൾ എറിഞ്ഞു നൽകാനായിരുന്നു ശ്രമം. സിസിടിവിയിലൂടെ പ്രതികളെ കണ്ട ജയിൽ ജീവനക്കാർ എത്തുമ്പോഴേക്കും രണ്ടുപേർ കടന്നുകളഞ്ഞു. ഓടുന്നതിനിടെ വീണ അക്ഷയിനെ പിടികൂടുകയായിരുന്നു.

