കണ്ണൂർ ∙ പ്രതിസന്ധികളോടു പടവെട്ടി, കൃഷിയിൽ വിജയത്തിന്റെ പൊൻകതിർ കൊയ്ത കർഷകനെത്തേടി സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്ന് എത്തുന്നതിന്റെ ആഹ്ലാദത്തിലാണ് നാട്. ഉദയഗിരി താബോർ പരുവിലാങ്കൽ പി.ബി.അനീഷ് ‘കേരളപ്രഭ’ പുരസ്കാരമണിയുമ്പോൾ ജില്ലയ്ക്കാകെ അഭിമാനം. ഒരിക്കൽ ജപ്തി നേരിട്ട 5 ഏക്കർ സ്വന്തം ഭൂമിയും പാട്ടത്തിനെടുത്ത 30 ഏക്കറും ചേർന്ന കൃഷിയിടത്തിൽനിന്നാണ് ഈ വിജയഗാഥ. മലയാള മനോരമ ‘കർഷകശ്രീ 2024’ പുരസ്കാരജേതാവുകൂടിയായ അനീഷിന്റെ കൃഷി അടിമുടി ഹൈടെക്കാണ്.
സ്വന്തമായി രണ്ടു കാലാവസ്ഥാ കേന്ദ്രങ്ങൾ, വീട്ടുപറമ്പിലും പാട്ടത്തിനെടുത്ത കൃഷിഭൂമിയിലുമായി 72 ക്യാമറകൾ, നനയ്ക്കാൻ കിലോമീറ്ററുകൾ നീണ്ട പൈപ്ലൈനുകൾ, മണ്ണിലെ ജലാംശവും വളക്കൂറും അളന്ന് മൊബൈലിൽ വിവരം നൽകുന്ന അത്യാധുനിക സെൻസറുകൾ, മത്സ്യങ്ങൾക്ക് ആവശ്യാനുസരണം തീറ്റ നൽകാനുള്ള യന്ത്രസംവിധാനം, ടാങ്കുകളിലും കുളങ്ങളിലും വെള്ളത്തിന്റെ അളവു കുറയാതെ നോക്കാനുള്ള സംവിധാനം, വന്യജീവിസാന്നിധ്യം മനസ്സിലാക്കാൻ മോഷൻ സെൻസർ… അങ്ങനെ അടിമുടി ഹൈടെക്. ഈ മികവിനാണ് നാടൊന്നാകെ കയ്യടിക്കുന്നത്. കൃഷിവകുപ്പിന്റെ കർഷകോത്തമ പുരസ്കാരവും നേടിയിട്ടുണ്ട് അനീഷ്.

