കണ്ണൂർ ∙ ക്വാണ്ടം മെക്കാനിക്സ് രൂപം കൊണ്ടിട്ട് 100 വർഷം പൂർത്തിയാകുന്നതിനോടനുബന്ധിച്ച് ‘ക്വാണ്ടം ശാസ്ത്രവും സാങ്കേതിക വിദ്യയും’ എന്ന വിഷയത്തിൽ ബ്രണ്ണൻ കോളജിൽ രണ്ടു ദിവസത്തെ ദേശീയ ശിൽപശാല ആരംഭിച്ചു. കോളജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ. ജെ.വാസന്തി ഉദ്ഘാടനം ചെയ്തു. ശിൽപശാല കോഓർഡിനേറ്റർ ഡോ. ഗീതാഞ്ജലി സ്വാഗതം പറഞ്ഞു. ഫിസിക്സ് വകുപ്പു മേധാവി ഡോ. ലിഷ ദാമോദരൻ അധ്യക്ഷത വഹിച്ചു. ഡോ. വിഷ്ണു നമ്പൂതിരി, ഡോ. ഷീന കുര്യാക്കോസ് എന്നിവർ ആശംസകളും ഡോ. കെ.പ്രതാപൻ നന്ദിയും പറഞ്ഞു.
കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ധനസഹായത്തോടെയാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ക്വാണ്ടം സാങ്കേതിക വിദ്യയുടെ തിയറി സെഷനുകൾ കൂടാതെ പ്രായോഗിക പരിശീലനവും ഉൾപ്പെടുത്തിയിരിക്കുന്നതാണ് ശിൽപശാലയുടെ പ്രത്യേകത. കണ്ണൂർ സർവകലാശാല സെന്റർ ഫോർ ക്വാണ്ടം കംപ്യൂട്ടിങ് ഡയറക്ടർ ഡോ. ആർ.കെ.സുനിൽ, ഐടി വകുപ്പുമേധാവി ഡോ. എൻ.എസ്.ശ്രീകാന്ത്, വി.സനൽ, ഡോ. സി.എച്ച്. മുഹമ്മദ് അഷ്ഫാസ് എന്നിവർ ആദ്യദിനത്തിലെ വിവിധ സാങ്കേതിക സെഷനുകൾ കൈകാര്യം ചെയ്തു. ശിൽപശാലയുടെ രണ്ടാം ദിനത്തിൽ C-DAC ബെംഗളൂരുവിലെ ശാസ്ത്രജ്ഞരായ രാജസിങ് യാദവ്, സച്ചിൻ എന്നിവർ ക്വാണ്ടം കംപ്യൂട്ടിങ്ങിലെ പ്രായോഗിക പരിശീലന സെഷനുകൾ നയിക്കും.

