കരിന്തളം ∙ കളിക്കുന്നതിനിടയിൽ തെറിച്ചുപോയ ബോൾ എടുക്കാൻ ചെന്നപ്പോൾ ആൾമറയില്ലാത്ത കിണറ്റിൽവീണ കുട്ടിയെ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റി കരിന്തളം കുമ്പളപ്പള്ളിയിലെ യുവാവ്. വൈകിട്ട് സാധാരണപോലെ കുമ്പളപ്പള്ളിയിലെ സ്കൂൾ ഗ്രൗണ്ടിൽ കളിക്കുകയായിരുന്നു വിപിൻ വരയിലും കൂട്ടുകാരും. പെട്ടെന്നാണ് തൊട്ടടുത്ത പറമ്പിൽനിന്ന് ഉച്ചത്തിലുള്ള നിലവിളി ശ്രദ്ധയിൽപെടുന്നത്. ഉടനെ അവിടേക്കു ഓടിച്ചെന്നു നോക്കിയപ്പോൾ 14 കോൽ ആഴമുള്ള കിണറ്റിൽവീണു നിലവിളിക്കുന്ന കുട്ടിയെയാണ് കണ്ടത്. വിപിൻ വിവരമറിയിച്ചതിനെ തുടർന്നു പെട്ടെന്നുതന്നെ കൂട്ടുകാർ കയർ എത്തിക്കുകയും നിറയെ വെള്ളമുള്ള കിണറ്റിലിറങ്ങി സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു.
കുമ്പളപ്പള്ളിയിലെ വിഷ്ണുവിന്റെയും പാർവതിയുടെയും മകനും കരിമ്പിൽ ഹൈസ്കൂളിലെ 8ാം ക്ലാസ് വിദ്യാർഥിയുമായ ആഷിക് ആണ് കിണറ്റിൽ വീണത്. ആഷിക്കും കൂട്ടുകാരും കളിക്കുന്നതിനിടയിൽ തെറിച്ചുപോയ ബോൾ എടുക്കാൻ ചെന്നപ്പോൾ അബദ്ധത്തിൽ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. കാഞ്ഞങ്ങാട് അഗ്നിരക്ഷാ വകുപ്പിന്റെ കീഴിലുള്ള സിവിൽ ഡിഫൻസിൽനിന്ന് രക്ഷാപ്രവർത്തനത്തിന്റെ പരിശീലനം ലഭിച്ചതുകൊണ്ടാണ് കുട്ടിയെ രക്ഷപ്പെടുത്താൻ പറ്റിയതെന്ന് കൂലിപ്പണിക്കാരനായ വിപിൻ പറഞ്ഞു.

