കണ്ണൂർ ∙ കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ കണ്ടെത്തിയത്.
‘ഗോവിന്ദച്ചാമിക്ക് ജയിൽ അഴി മുറിക്കുക എളുപ്പമല്ല, ആയുധം അവ്യക്തം; എന്തുകൊണ്ട് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടില്ല’
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സമിതി പരിശോധന പൂർത്തിയാക്കി ഇന്നലെയാണ് മടങ്ങിയത്. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് ഫോൺ കണ്ടെത്തിയത്. രണ്ടാഴ്ച മുൻപും മൂന്നു മൊബൈലുകള്‍ പിടികൂടിയിരുന്നു. മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും ഇയര്‍ഫോണുകളുമാണ് കണ്ടെത്തിയത്. ന്യൂ ബ്ലോക്കില്‍ കല്ലിനടിയിലും കുളിമുറിയിലെ ജനാലയില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു ഫോണുകള്‍ കണ്ടെത്തിയത്. ഇതിനു മുൻപ് പല തവണ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടികൂടിയിട്ടുണ്ട്.
ഗോവിന്ദച്ചാമി ജയിൽ ചാടിയത് എങ്ങനെ ? എല്ലാ ജയിലുകളിലും പരിശോധന; 6 മാസം വേണ്ടി വരുമെന്ന് അന്വേഷണ സംഘം
കണ്ണൂർ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗം സുഖമമായി നടക്കുന്നുണ്ടെന്ന് ജയിൽ ചാടിയ ശേഷം ഗോവിന്ദച്ചാമി പൊലീസിനു മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധയിലാണ് മൂന്ന് ഫോണുകൾ കണ്ടെത്തിയത്. ജയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന സമിതി കഴിഞ്ഞ രണ്ട് ദിവസം ജയിലിലെത്തി പരിശോധന നടത്തിയിരുന്നു. ജയിലിൽ മൊത്തത്തിൽ പരിഷ്കാരം നടത്തേണ്ടി വരുമെന്നാണ് സി.എൻ. രാമചന്ദ്രൻ നായർ പ്രതികരിച്ചത്. സംഘം പോയതിനു പിന്നാലെ വീണ്ടും ഫോൺ പിടികൂടുകയായിരുന്നു. സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

