കഞ്ചിക്കോട് ∙ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന തമിഴ്നാട് സർക്കാർ ബസിന്റെ ടയർ പൊട്ടി തീപിടിച്ചു. സിവിൽ ഡിഫൻസ് അംഗങ്ങളുടെയും അഗ്നിരക്ഷാസേനയുടെയും സമയോചിത ഇടപെടൽ വൻ അപകടം ഒഴിവാക്കി. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഐടിഐക്ക് എതിർവശത്തായിരുന്നു സംഭവം. കോയമ്പത്തൂരിൽ നിന്നു പാലക്കാട്ടേക്കു വന്ന ബസാണ് അപകടത്തിൽപെട്ടത്. മുൻ വശത്തെ ടയർ പൊട്ടി തീപടരുകയായിരുന്നു. പുകയും തീയും ഉയർന്നതോടെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കി.
ഇതിനിടെ സംഭവ സ്ഥലത്തുണ്ടായിരുന്ന സിവിൽ ഡിഫൻസ് അംഗം എസ്.ജോഷി ബസിനരികിലേക്ക് ഓടിയെത്തി. വ്യാപാര കേന്ദ്രത്തിൽ നിന്നു വെള്ളമെത്തിച്ചു തീയണയ്ക്കാൻ ശ്രമം ആരംഭിച്ചു. ജോഷി വിവരം നൽകിയതിനെ തുടർന്ന് ഉടനെ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മിനിറ്റുകൾക്കുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. യാത്രക്കാരെ മറ്റൊരു ബസിലേക്കു കയറ്റി. സീനിയർ ഫയർ ഓഫിസർ യു.ജിതേഷിന്റെ നേതൃത്വത്തിലുള്ള കഞ്ചിക്കോട് അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസ് സ്ക്വാഡ് അംഗങ്ങളും ചേർന്നാണു തീയണച്ചത്. അപകടത്തെത്തുടർന്നു ദേശീയപാതയിൽ അര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ടയർ പഞ്ചറായി പൊട്ടിയതാണെന്നും ഇതിൽ നിന്നു തീപടർന്നതാണെന്നും അഗ്നിരക്ഷാസേന പറഞ്ഞു.

