പാറശാല ∙ പുതിയ റോഡ് നിർമിക്കാൻ പഴയ റോഡിനെ പൊളിച്ച് പൊടിച്ച് ഉപയോഗിക്കുന്ന ഫുൾ ഡപ്ത് റിക്ലമേഷൻ (എഫ്ഡിആർ) സാങ്കേതികവിദ്യയുടെ പരീക്ഷണം പാറശാലയിൽ ആരംഭിച്ചു. മണ്ഡലത്തിലെ കീഴാറൂർ –നെട്ടണി – അരുവിക്കര റോഡ്, ചൂണ്ടിക്കൽ – ആറാട്ടുകുഴി– കൂതാളി – കൂട്ടപ്പൂ– ശൂരവക്കാണി റോഡ് എന്നിവയാണ് ചെലവു കുറഞ്ഞ ഈ ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനർനിർമിക്കുന്നത്. ഗുണമേന്മയോടെ ദീർഘകാലം ഈടു നിൽക്കുന്നവയാണ് ഇത്തരം റോഡുകളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പഴയ റോഡ് മുഴുവനായി പൊടിച്ച് റോഡിന്റെ അടിസ്ഥാനമായി ഉപയോഗിക്കും.
സിമന്റ്, കുമ്മായം, ബിറ്റുമിനസ് ഇമൽഷൻ, ഫ്ലൈ ആഷ് എന്നിവ ഉപയോഗിച്ചാണ് റോഡ് നിർമിക്കുക. മില്ലിങ് യന്ത്രം ഉപയോഗിച്ചാണ് പഴയ റോഡിന്റെ ഭാഗങ്ങൾ പൊടിച്ചെടുക്കുന്നത്. പഴയ റോഡിന്റെ മേൽപാളിയും മറ്റും മില്ലിങ് യന്ത്രം ഉപയോഗിച്ച് പൊടിക്കും. തുടർന്ന് സിമന്റ്, കുമ്മായം, ബിറ്റുമിൻ എന്നിവ ഉപയോഗിച്ച് മിശ്രിതം തയാറാക്കും. ഇതുപയോഗിച്ചാണ് റോഡിന്റെ അടിത്തറ ചെയ്യുന്നത്. തുടർന്ന് ബിറ്റുമിൻ (ടാർ) ചേർത്ത് മേൽപാളി ഉറപ്പിക്കും. 2 റോഡുകൾക്കും കൂടി 32 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ്. ഒന്നര മാസത്തിനകം രണ്ടു റോഡുകളുടെയും നിർമാണം പൂർത്തിയാകുമെന്ന് പാറശാല എംഎൽഎ സി.കെ.ഹരീന്ദ്രൻ പറഞ്ഞു.

