Breaking
23 Mar 2026, Mon

അമരത്വത്തിനുള്ള ഔഷധം തേടിയവർ ഒടുവിൽ കണ്ടെത്തിയത്! ചൈനയിൽ പിറന്ന വിനാശ ആയുധം

ബോംബുകളുടെ ചരിത്രം തുടങ്ങുന്നത് പുരാതന ചൈനയിലാണ്. അമരത്വത്തിനുള്ള ഔഷധം തേടിയ താവോയിസ്റ്റ് രസതന്ത്രജ്ഞർ ഒൻപതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ വെടിമരുന്ന് കണ്ടുപിടിച്ചു. വെടിയുപ്പ്, ഗന്ധകം, കരി എന്നിവ ചേർന്ന മിശ്രിതം ആദ്യകാലത്ത് കരിമരുന്ന് പ്രയോഗങ്ങൾക്കും തീ പടർത്തുന്നതിനുള്ള ഉപകരണങ്ങളിലുമാണ് ഉപയോഗിച്ചത്.

പത്താംനൂറ്റാണ്ടിൽ സോങ് രാജവംശ കാലത്ത് സൈനിക ആവശ്യങ്ങൾക്കായി ഇത് ഉപയോഗിച്ചു തുടങ്ങി. 1044 ലെ ‘വുജിങ് സോങ്യാവോ’ എന്ന സൈനിക ഗ്രന്ഥത്തിലാണ് ബോംബുകളെക്കുറിച്ചുള്ള ആദ്യ രേഖപ്പെടുത്തലുള്ളത്. തെറ്റാലികൾ ഉപയോഗിച്ച് വിക്ഷേപിക്കുന്ന, കടലാസിലോ മുളയിലോ പൊതിഞ്ഞ വെടിമരുന്ന് കൂട്ടുകളും വെടിമരുന്നും ചീളുകളും നിറച്ച ‘ഇടിനാദ ബോംബുകളും’ ഇതിൽ ഉൾപ്പെടുന്നു.

ആധുനിക നരൻമാർക്കു മുൻപും മരപ്പണി ഉണ്ടായിരുന്നു; 4.76 ലക്ഷം വർഷം പഴക്കമുള്ള നിർമിതി കണ്ടെത്തി

13-ാം നൂറ്റാണ്ടിൽ ചൈനയിൽ വെടിമരുന്ന് സാങ്കേതികവിദ്യ പുരോഗമിച്ചതോടെ ബോംബുകൾ കൂടുതൽ സങ്കീർണമായി. ജിൻ രാജവംശം ഇരുമ്പുറകളോടുകൂടിയ സ്ഫോടക ബോംബുകൾ വികസിപ്പിച്ചു. 1281-ൽ മംഗോളുകൾ ജപ്പാൻ ആക്രമിച്ചപ്പോൾ വെടിമരുന്ന് നിറച്ച കളിമണ്ണ് അല്ലെങ്കിൽ ലോഹനിർമിത ബോംബുകൾ ഉപയോഗിച്ചിരുന്നത്രേ.

അമരത്വത്തിനുള്ള ഔഷധം തേടിയവർ ഒടുവിൽ കണ്ടെത്തിയത്! ചൈനയിൽ പിറന്ന വിനാശ ആയുധം

‘ഇടിമുഴക്ക ബോംബുകൾ’ എന്നറിയപ്പെട്ട ഇവ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ശത്രുക്കൾക്ക് പരുക്കേൽപ്പിക്കാനായി ചീളുകൾ വർഷിക്കുകയും ചെയ്തു. ഉപരോധങ്ങളിലും നാവികയുദ്ധങ്ങളിലും ഇവ വ്യാപകമായി ഉപയോഗിച്ചു. മംഗോളിയൻ ആക്രമണങ്ങളിലൂടെ വെടിമരുന്ന് ബോംബുകൾ 13-14 നൂറ്റാണ്ടുകളോടെ യൂറോപ്പിലേക്കുമെത്തി. പിന്നീട് യുദ്ധതന്ത്രങ്ങളെയാകെ ഇവ മാറ്റിമറിച്ചു.

യൂറോപ്പിലും മറ്റ് പ്രദേശങ്ങളിലും വെടിമരുന്ന് ബോംബുകൾ ഗ്രനേഡുകളായും പീരങ്കിയുണ്ടകളായും പരിണമിച്ചു. 15-16 നൂറ്റാണ്ടുകളിൽ കൈകൊണ്ടെറിയാവുന്ന ഗ്രനേഡുകൾ പ്രത്യക്ഷപ്പെട്ടു. ആദ്യകാല പീരങ്കികൾ സ്ഫോടകവസ്തുക്കൾ നിറച്ച ഉണ്ടകൾ വർഷിക്കുന്നവയായിരുന്നു. 19-ാം നൂറ്റാണ്ടുവരെ ബോംബുകൾ പ്രധാനമായും കരിമരുന്നിൽ അധിഷ്ഠിതമായ, കുറഞ്ഞ സ്ഫോടനശേഷിയുള്ളവയായിരുന്നു. എന്നാൽ അതിതീവ്ര സ്ഫോടകവസ്തുക്കളുടെ വരവ് അവയുടെ ശക്തിയും സൈനിക, സൈനികേതര രംഗങ്ങളിലെ ഉപയോഗവും മാറ്റിമറിച്ചു.

ലക്ഷ്യം തെറ്റാത്ത ‘സ്മാർട്’ ബോംബുകൾ

1847-ൽ നൈട്രോഗ്ലിസറിൻ കണ്ടുപിടിച്ചത് ഈ രംഗത്ത് ഒരു വഴിത്തിരിവായി. അതിശക്തവും അസ്ഥിരവുമായ ദ്രാവക സ്ഫോടകവസ്തുവായിരുന്നു ഇത്. 1867-ൽ ആൽഫ്രഡ് നോബൽ ഡൈനമൈറ്റ് കണ്ടെത്തി. ഖനനം, നിർമാണം, പൊളിച്ചുനീക്കൽ തുടങ്ങിയ മേഖലകളിൽ ഇത് വിപ്ലവം സൃഷ്ടിച്ചു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, സ്ഥിരതയും ഷെല്ലുകളിൽ നിറയ്ക്കാനുള്ള അനുയോജ്യതയുമുള്ള ട്രൈനൈട്രോടോളുവിൻ (ടിഎൻടി) വികസിപ്പിക്കപ്പെട്ടു.

ആകാശത്ത് നിന്നും ചുവന്നുപഴുത്ത് വീണ ലോഹവളയം; പെന്റഗണിന്റെ പത്തിരട്ടി വലുപ്പമുള്ള സൈനിക കേന്ദ്രവുമായി ചൈന, ഭയപ്പെടേണ്ടതുണ്ടോ

ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും പീരങ്കികളിലും വ്യോമാക്രമണങ്ങളിലും അതിതീവ്ര സ്ഫോടക ബോംബുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലാണ് വിമാനങ്ങളിൽനിന്നു വർഷിക്കുന്ന ബോംബുകൾക്ക് പ്രാമുഖ്യം കിട്ടിയത്. 1945-ൽ ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന അണുബോംബ് ആക്രമണങ്ങളോടെ ലോകവും ബോംബുകളും ആണവയുഗത്തിലേക്ക് പ്രവേശിച്ചു.

ലക്ഷ്യം തെറ്റാത്ത ‘സ്മാർട്’ ബോംബുകൾ, ക്ലസ്റ്റർ ബോംബുകൾ, തെർമോബാറിക് ആയുധങ്ങൾ, അസന്തുലിത യുദ്ധമുറകളിൽ ഉപയോഗിക്കുന്ന നാടൻ ബോംബുകൾ (ഐഇഡി) എന്നിവയെല്ലാം ആധുനിക ബോംബുകളിൽ ഉൾപ്പെടുന്നു.

Technology News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *