തിരുവനന്തപുരം ∙ റെയിൽവേ സ്റ്റേഷനുകൾ മാത്രം കേന്ദ്രീകരിച്ചു മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് ആസാദ് മിയ (22) ആർപിഎഫിന്റെ പിടിയിൽ. ബംഗാളിലെ മാൾഡ സ്വദേശിയായ പ്രതിയുടെ കൈയിൽ നിന്ന് നിരവധി മൊബൈലുകൾ കണ്ടെടുത്തു. തിരുവനന്തപുരത്തു നിന്ന് കന്യാകുമാരിക്കും ബെംഗളൂരുവിലേക്കും പോകുന്ന ട്രെയിനുകളിലാണ് ഇയാൾ സ്ഥിരമായി മൊബൈലുകൾ അടിച്ചു മാറ്റിയിരുന്നത്. തിരുവനന്തപുരത്തു നിന്നും പകൽ സമയങ്ങളിൽ മാത്രം പുറപ്പെടുന്ന ട്രെയിനുകളിലെ യാത്രക്കാരെയാണ് ഇയാൾ ഉന്നം വയ്ക്കുന്നത്.
കോൺഗ്രസിൽ ശുദ്ധികലശം; യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ കമ്മിറ്റി പിരിച്ചുവിട്ടു
തിരക്കുള്ള ട്രെയിനുകളിൽ കയറുന്ന സ്ത്രീകളുടെ ബാഗിൽ നിന്നും പുരുഷന്മാരുടെ പോക്കറ്റുകളിൽ നിന്നും അതി വിദഗ്ധമായി മൊബൈലുകൾ അടിച്ചുമാറ്റാൻ ആസാദ് മിയക്ക് പ്രത്യേക വൈഭവമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ജനറൽ കോച്ചിൽ യാത്രക്കാർക്കൊപ്പം പ്രവേശിക്കുന്ന ഇയാൾ കൃത്യനിർവഹണത്തിനു ശേഷം ട്രെയിനിൽ നിന്ന് അതിവേഗം പുറത്തിറങ്ങി റെയിൽവേ സ്റ്റേഷൻ പരിധിവിട്ട് പുറത്തു പോകുന്നതാണ് രീതി. മോഷ്ടിക്കുന്ന മൊബൈലുകൾ കുറഞ്ഞ വിലയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കു മറിച്ചു വിൽക്കും. ഇതുവഴി ലഭിക്കുന്ന തുക സ്മാഗ് എന്ന ലഹരിപദാർഥം വാങ്ങി ഉപയോഗിക്കുന്ന ആസാദ് മിയ തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും ഉള്ള കടത്തിണ്ണകളിൽ അന്തിയുറങ്ങി വീണ്ടും മോഷണത്തിനായി തയ്യാറെടുക്കും.
സ്ഥിരമായി രണ്ട് ഉടുപ്പ് ധരിക്കുന്ന ആസാദ് മോഷണശേഷം തിരികെ പോകുമ്പോൾ താൻ ധരിച്ചിരുന്ന ഉടുപ്പ് മാറുന്നതിനാൽ ഇയാളെ സിസി ടിവിയിൽ പോലും തിരിച്ചറിയുക അസാധ്യമായിരുന്നു. ഇന്ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനു പിന്നിലെ പവ്വർ ഹൗസ് റോഡ് വഴി പുറത്തു കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതിയെ നാടകീയമായി പിടികൂടിയത്.

