Breaking
3 Feb 2026, Tue

പുഞ്ചക്കൃഷി: 50 കിലോ നെൽവിത്തു ശേഖരിച്ചു വിത നടത്തുന്ന ഡ്രോണുകളാകും ഈ വർഷത്തെ താരം

കുമരകം ∙ പുഞ്ചക്കൃഷി വിതയ്ക്ക് 50 കിലോ നെൽവിത്തു ശേഖരിച്ചു വിത നടത്തുന്ന ഡ്രോണുകളാകും ഈ വർഷത്തെ താരം. ജില്ലയിൽ10 കിലോ ശേഖരിക്കാവുന്ന ഡ്രോൺ ഇപ്പോൾ വ്യാപകമാണെങ്കിലും 50 കിലോ വിതയ്ക്കുന്ന ഡ്രോൺ 2 എണ്ണം മാത്രം.ഒരു തവണ 50 കിലോ വിത്തു ശേഖരിക്കുന്ന ഡ്രോൺ മണിക്കൂറിൽ 25 ഏക്കർ സ്ഥലത്തെ വിത നടത്തും. സൂക്ഷ്മ മൂലകങ്ങളാണെങ്കിൽ 50 ഏക്കറും. ഈ വർഷം ജില്ലയിൽ ഡ്രോൺ ഉപയോഗിച്ച് പതിനായിരത്തിലേറെ ഏക്കറിൽ വിത നടത്തുമെന്നാണ് ഏകദേശ കണക്ക്. കഴിഞ്ഞ വർഷം ചെറിയ ഡ്രോൺ ഉപയോഗിച്ച് മൂവായിരത്തിലേറെ ഏക്കറിലാണു വിത നടത്തിയത്.

വലിയ ഡ്രോൺ കൂടി എത്തുന്നതിനാലാണു വിത ഇത്തവണ ഇരട്ടിയിലേറെയായി വർധിക്കുന്നത്.കേരളത്തിൽ ആദ്യമായി ഡ്രോൺ ഉപയോഗിച്ചു വിത നടത്തുന്നത് കുമരകം കൃഷി വിജ്ഞാന കേന്ദ്രമാണ്(കെവികെ). വിളകളുടെ വളർച്ച ഘട്ടങ്ങൾ, ആരോഗ്യം, മണ്ണിന്റെ വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കർഷകർക്കു നൽകുന്ന സംവിധാനത്തിനൊപ്പം വിതയും മരുന്നു തളിക്കുന്നതിനുമായി ഡ്രോൺ കൂടി എത്തുന്നത് കർഷകർക്ക് ഏറെ ഗുണകരമാകും.

നെൽക്കൃഷി മേഖലയിലെ യന്ത്രവൽക്കരണത്തിലെ ഏറ്റവും പുതിയ അധ്യായമാണ് ഡ്രോൺ ഉപയോഗിച്ചുള്ള കൃഷിപ്പണികൾ.ഡ്രോണിൽ സീഡ് ബ്രോഡ് കാസ്റ്റ് യൂണിറ്റ്( അടിയിൽ തട്ടു പോലുള്ള സംവിധാനം) ഘടിപ്പിച്ചാണ് വിതയ്ക്കുന്നത്. സാധാരണ 35 കിലോ വിത്താണു ഒരേക്കറിൽ വിതയ്ക്കാൻ ഉപയോഗിക്കുന്നത്. വലിയ ഡ്രോണിൽ 50 കിലോ ഉള്ളതിനാൽ ഒരു തവണ കൊണ്ടു ഒരേക്കർ വിത തീരും.

ഡ്രോണിന്റെ നേട്ടം

∙ചെലവ് കുറയുന്നതിനാൽ നെൽക്കൃഷി ലഭകരമാകും.

∙തൊഴിലാളി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ കാർഷിക രംഗത്ത് ഡ്രോണുകളുടെ ഉപയോഗം വിപ്ലവകരമായ മാറ്റത്തിനു കാരണമാകും.

∙പാടത്ത് ഇറങ്ങാൻ ആളില്ലെന്ന പരാതിക്കു പരിഹാരം.

∙പ്രാവീണ്യം നേടിയവർ വേണമെന്നതിനാൽ തൊഴിൽ സാധ്യത വർധിക്കും.

∙ഡ്രോൺ പൈലറ്റുമാർ എന്ന പുതിയൊരു തൊഴിൽ സാധ്യതയും തുറക്കും.

∙യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *