നടൻ വിജയ് നേതൃത്വം നൽകിയ റാലിയ്ക്കിടെ 41 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത കരൂരിലെ ദുരന്തത്തിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. ഇതിനിടെ ദുരന്തമാഘോഷിക്കുന്ന തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ അംഗങ്ങൾ ആംബുലൻസിനുള്ളിൽ നൃത്തം ചെയ്യുന്നെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം.
റിവേഴ്‌സ്-സെർച്ചിന്റെ സഹായത്തോടെ വൈറൽ ക്ലിപ്പിലെ കീഫ്രെയിമുകൾ പരിശോധിച്ചപ്പോൾ സമാന ദൃശ്യങ്ങളടങ്ങിയ 2025 സെപ്റ്റംബർ 21–ലെ സൺ ന്യൂസ് റിപ്പോർട്ട് ലഭിച്ചു . തിരുനെൽവേലിയിലെ വള്ളിയൂരിനടുത്ത് തമിഴ്‌നാട് സർക്കാർ മൊബൈൽ ആശുപത്രിയായി സജ്ജീകരിച്ച ഒരു വാഹനത്തിനുള്ളിൽ ആശുപത്രി ജീവനക്കാർ നൃത്തം ചെയ്യുന്നതായാണ് റിപ്പോർട്ടിൽ നിന്ന് ലഭ്യമാകുന്ന വിവരം. മൊബൈൽ ആശുപത്രിയായ വാഹനത്തിൽ മെഡിക്കൽ ജീവനക്കാർ നൃത്തം ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട് പോളിമർ ന്യൂസ് പ്രസിദ്ധീകരിച്ചു വാർത്താ റിപ്പോർട്ടുകളും ലഭിച്ചു.
താന്തി ടിവിയും സെപ്റ്റംബർ 21 ന് ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്. “നെല്ലായിയിൽ നിന്ന് നങ്കുനേരിയിലേക്ക് പോകുകയായിരുന്ന സർക്കാർ മൊബൈൽ ആശുപത്രി വാഹനത്തിൽ ജീവനക്കാർ നൃത്തം ചെയ്തു” എന്ന് ഈ റിപ്പോർട്ടിലും പറയുന്നുണ്ട്. മൊബൈൽ വാനിനെ പിന്തുടർന്ന വാഹനത്തിന്റെ ഡ്രൈവർ സംഭവം റെക്കോർഡു ചെയ്‌തതായും പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതായും റിപ്പോർട്ടിലുണ്ട്. കരൂർ ദുരന്തം സെപ്റ്റംബർ 27 നാണ് സംഭവിച്ചത്, എന്നാൽ വൈറൽ വിഡിയോ അതിനു മുമ്പുള്ളതാണ്. ഇതിനാൽ തന്നെ അവകാശവാദങ്ങൾ തെറ്റാണെന്ന് വ്യക്തമായി.
കരൂർ ദുരന്തമാഘോഷിക്കുന്ന തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ അംഗങ്ങൾ ആംബുലൻസിനുള്ളിൽ നൃത്തം ചെയ്യുന്നെന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. നെല്ലായിയിൽ നിന്ന് നങ്കുനേരിയിലേക്ക് പോകുകയായിരുന്ന സർക്കാർ മൊബൈൽ ആശുപത്രി വാഹനത്തിൽ ജീവനക്കാർ നൃത്തം ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട ദൃശ്യമാണിത്.

