Breaking
29 Jan 2026, Thu

ആയിരം കണ്ണുള്ള ആകാശം

ഷാഹിന ഇ.കെയുടെ ഫാന്റം ബാത്ത് എന്നൊരു കഥയുണ്ട്. ഹോട്ടലിൽ പോയി മുറിയെടുക്കുന്ന പെൺകുട്ടി. പെട്ടെന്നു പുറത്തേക്കു പോയി കടയിൽനിന്നു മുഖംമൂടി വാങ്ങിവന്ന് അതണിഞ്ഞ് കുളിക്കാൻ കയറുന്നു. വല്ലാതെ കനം തരുന്ന സംഭവമാണത്. ചുവരുകൾക്കുപോലും കണ്ണുകൾ. നമ്മൾ നോക്കുന്ന എല്ലായിടങ്ങളിൽനിന്നും ആരോ നമ്മളെയും നോക്കിക്കൊണ്ടിരിക്കുന്നു. പുതിയകാലത്തിന്റെ കഥകളിലും സാഹിത്യത്തിലും ഈ ആശങ്കകളുടെ പകർപ്പെടുപ്പ് തീർച്ചയായും ഉണ്ടാവും.

ഗാസയിലെ ആശുപത്രി ആക്രമണം ഹമാസിന്റെ നിരീക്ഷണ ക്യാമറ തകർക്കാനെന്ന് ഇസ്രയേൽ; കാബിനറ്റ് യോഗം ചേർന്ന് നെതന്യാഹു

ആകാശം നിറയെ കണ്ണുകളാണ്. വെറും നോട്ടമൊന്നുമല്ല, ചുഴിഞ്ഞുനോട്ടം- നിരീക്ഷണം. Vigilare എന്ന ലാറ്റിൻ വാക്കിൽനിന്നാണ് സർവൈലൻസിന്റെ ഉദ്ഭവം. കീപ് വാച്ച് എന്നാണർഥം; സദാ നിരീക്ഷണം.

സമൂഹസുരക്ഷയ്ക്കും കുറ്റകൃത്യങ്ങളുടെ തെളിവുകൾ കണ്ടുപിടിക്കാനുമൊക്കെ നിരീക്ഷണം വേണം. ആപത്ത് നടക്കുമ്പോൾ അതെങ്ങനെ ഉണ്ടായി എന്നറിയാനും ആവർത്തിക്കാതിരിക്കാനും ഒരു പിൻനോട്ടവും പഠനവും അത്യാവശ്യമാണ്. നമ്മുടെ കവിതകളും കാരണവന്മാരും നമ്മോടു പറഞ്ഞിട്ടുള്ളതും അതായിരുന്നു: ചുറ്റും കണ്ണുണ്ടാകുന്നത് നല്ലതാണെന്ന്. ‘കണ്ണു വേണം ഇരുപുറം എപ്പോഴും’ എന്നൊരു കടമ്മനിട്ടക്കവിത. പക്ഷേ, ഒരിക്കലും ചിമ്മാത്ത കണ്ണാണതെങ്കിലോ? പ്രശ്നമാണ്! ഡിജിറ്റൽ യുഗത്തിൽ നിരീക്ഷണം അതിരുകളെല്ലാം പൊളിക്കുകയാണ്. മനുഷ്യരുടെ ഏറ്റവും ഉള്ളറകളിലേക്ക്, സ്വകാര്യ ഇടങ്ങളിലേക്ക് അതു കടന്നുകയറുകയാണ്. ലോകചരിത്രത്തിലിതുവരെ ഏറ്റവും നിരീക്ഷിക്കപ്പെട്ട ജനത നമ്മൾ 21ാം നൂറ്റാണ്ടുകാരാണ് !

എന്നും ഉണ്ടായിരുന്നു സർവൈലൻസ്. പെറുക്കിത്തീനികളും വേട്ടക്കാരുമായിരുന്ന ആദിമമനുഷ്യരുടെ കൂട്ടങ്ങളിൽപോലും ആരു നേതാവാകണം എന്നതിലൊക്കെ നല്ല അളവിൽ ഒളിഞ്ഞുനോട്ടങ്ങൾ നടന്നിരുന്നു. രാജ്യങ്ങൾ വളർന്ന് അധികാരം നിലനിർത്തേണ്ട ആവശ്യം വന്നതോടെ അയൽരാജാവിന്റെ ബലഹീനതകളും ആയുധബലവും മാത്രമല്ല, സ്വന്തം പ്രജകളുടെ കൂറും ചായ്‌വുമൊക്കെ കൃത്യമായി നിരീക്ഷിക്കപ്പെട്ടു. ചരിത്രത്തിലെ ഗൂഢനിരീക്ഷണങ്ങളെല്ലാം ലാഭം മുന്നിൽക്കണ്ടായിരുന്നു; അധികാരം, ധനം തുടങ്ങി അനർഹ ആനന്ദങ്ങൾവരെ. അത്ര നിഷ്കളങ്കമൊന്നുമായിരുന്നില്ല ഒരു നോട്ടവും, ഒരു കാലത്തും.

മനുഷ്യന്റെ വിവരങ്ങൾ ഇന്നു വളരെ വിലപ്പെട്ട സ്വത്താണ്. ഇന്റർനെറ്റിൽ പരതുന്നതും വാങ്ങുന്നതും തിരയുന്നതും എല്ലാം നിരീക്ഷിക്കപ്പെടുന്നു. നിങ്ങളുടെ സകലതാൽപര്യങ്ങളും സ്വകാര്യ ഇഷ്ടങ്ങളും പെരുമാറ്റരീതികളും ജീവിതത്തിന്റെ പാറ്റേണും നിങ്ങളെക്കാളും അറിയുന്ന വല്യേട്ടന്മാർ. കാരണം? സ്നേഹം, സംരക്ഷണം… ഒരു ചുക്കും അല്ലന്നേ. വിറ്റു കാശാക്കാനുള്ള ആൽഗരിതങ്ങൾ. നിങ്ങൾ സങ്കടത്തിലാണോ – ആദ്യം തിരിച്ചറിയുന്നത് അവരാണ്. ശേഷം കൗൺസലിങ് സെഷനുകൾ നിങ്ങൾക്കു വിൽക്കപ്പെടുന്നു.!

അനുകമ്പ പ്രതീക്ഷിക്കേണ്ടാത്ത വെറുമൊരു യന്ത്രമാണ് ക്യാമറ. അതു പറയുന്നു, ‘അകത്തേക്കു വരുന്ന മനുഷ്യനെ സൂക്ഷിക്കുക’. ഇത്രയും കാലംകൊണ്ട് മറ്റെന്തിനെയും പോലെ ഭിത്തിയിലെ സാധാരണ ഒരു ഉപകരണമായി മാറിയിട്ടുണ്ട് ക്യാമറയും. ഇതിൽനിന്നൊക്കെ മനുഷ്യനെ വിശ്വസിക്കരുതെന്നൊരു കാര്യം അറിയാതെ ബോധത്തിൽവന്ന് തറയുന്നുണ്ട്.

നമ്മെ മനുഷ്യരാക്കുന്നത് നമ്മുടെ സ്വകാര്യതകളാണ്. നമ്മുടെ പെരുമാറ്റരീതികൾ, വ്യക്തിത്വം, ഭയങ്ങൾ, അടുപ്പങ്ങൾ, ബന്ധങ്ങൾ, ബലഹീനതകൾ ഇതൊക്കെ കൂടിയതാണ് നമ്മൾ -ഇതെല്ലാമാണ് നമ്മൾ. സ്വകാര്യത എന്നാൽ സ്വാതന്ത്ര്യമാണ്. സ്വകാര്യതയ്ക്കുവേണ്ടി നടത്തുന്ന ശ്രമങ്ങൾ മനുഷ്യന്റെ കുലീനതയ്ക്കുവേണ്ടി നടത്തുന്ന പോരാട്ടങ്ങൾ തന്നെയാണ്.

ഹീലിങ് സ്പേസുകൾ (സൗഖ്യയിടങ്ങൾ) പോലും സദാ മോണിറ്റർ ചെയ്യപ്പെടുന്നു. ഇമോഷനുകൾ ‘വെന്റിലേറ്റ്’ ചെയ്യപ്പെടേണ്ട ഇടങ്ങളിൽ തലയ്ക്കു മീതെ ക്യാമറകൾ! ഒന്നു പൊട്ടിക്കരയാൻപോലും പറ്റാതെ പാവം മനുഷ്യൻ. ആരാധനാലയങ്ങൾക്കുള്ളിൽ പോലും നിറച്ചും ക്യാമറകളാണ്. നാലു വർഷത്തിനുള്ളിൽ നാൽപതിനായിരത്തോളം ആത്മഹത്യകളാണ് കേരളത്തിൽ നടന്നത്. സമൂഹത്തെ ഭയന്ന് മിണ്ടാതെ കടന്നുപോയ മനുഷ്യർ. അവനവനെ പൊട്ടിച്ചൊഴുക്കി സമാധാനപ്പെടാൻ പറ്റുന്ന ഇടങ്ങൾ ഉണ്ടായിരുന്നെങ്കിൽ അതിൽ കുറെയെങ്കിലും ഒഴിവായേനെ. നമുക്കു നമ്മളായിരിക്കാൻ പറ്റുന്ന ഇടങ്ങൾ ഒരു സമൂഹത്തിന് അത്യാവശ്യമാണ്. ഇതൊരു മാനസികാരോഗ്യ മുന്നറിയിപ്പാണ്. ഒരു ചെറിയ ചുവടെങ്കിലും മുന്നോട്ടുപോയേ തീരൂ. ആതുരാലയങ്ങളും ആരാധനാലയങ്ങളുമെങ്കിലും ക്യാമറക്കണ്ണിൽനിന്നു മാറ്റി നിർത്തുക.

ഏതുപകരണവുമായും ബന്ധപ്പെട്ട കാര്യമാണ് ധാർമിക ഉപയോഗം. അതിനു നിരക്കാത്ത കാര്യങ്ങൾ വിവേകത്തിന്റെ അരിപ്പവച്ച് അരിച്ചു മാറ്റേണ്ട വൈകിയ നേരമാണിത്. സാങ്കേതിക ഉപയോഗത്തിൽനിന്നു ധാർമിക ഉപയോഗത്തിലേക്ക് എല്ലാ കാര്യങ്ങളെയും ഉയർത്തേണ്ട ബാധ്യത മനുഷ്യരാശിക്കുണ്ട്.

(നോവലിസ്റ്റായ ലേഖിക കരസേനയുടെ ഡെന്റൽ കോറിലെ റിട്ട. ലഫ്. കേണലാണ്)

By admin

Leave a Reply

Your email address will not be published. Required fields are marked *