ലോകത്തെ നിഗൂഢവാദങ്ങളിൽ ഏറെ വ്യാപിക്കപ്പെട്ടതാണ് അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടുള്ള നിഗൂഢസിദ്ധാന്തം. ഇന്റർനെറ്റ് യുഗം തുടങ്ങുന്നതിനു വളരെക്കാലം മുൻപ് തന്നെ ഇവ ശക്തമായി രംഗത്തുണ്ട്. പുസ്തകങ്ങളിലൂടെയും ചർച്ചാഗ്രൂപ്പുകൾ വഴിയുമൊക്കെ ഇവ യുഎസിലൊക്കെ പണ്ടേ പ്രശസ്തമായിരുന്നു. യുഎസിലെ റോസ്‌വെൽ സംഭവമൊക്കെ അന്യഗ്രഹ ദുരൂഹവാദത്തിലെ വളരെ കുപ്രസിദ്ധമായ സംഭവമാണ്.ഇന്നും യുഎസിൽ ഇതൊക്കെ വളരെ ശക്തമാണ്.
യുഎസ് പാർലമെന്റിൽ പോലും ഇതു സംബന്ധിച്ച ചർച്ചകൾ നടന്നു. സൗരയൂഥത്തിനു പുറത്തു പലമേഖലകളിലും ഏലിയൻ കുതുകികൾ അന്യഗ്രഹജീവന് ജീവസാധ്യത കൽപ്പിക്കപ്പെടാറുണ്ട്. അതിൽ പ്രമുഖമാണ് സീറ്റ റെറ്റിക്കുലി എന്ന നക്ഷത്രസമൂഹം. ഭൂമിയിൽ നിന്നു 39.3 പ്രകാശവർഷം അകലെയാണ് ഈ നക്ഷത്ര സമൂഹം. ഇതിനെ പ്രശസ്തമാക്കിയ നിരവധി സംഭവങ്ങളുണ്ട്. അതിലൊന്ന് 2011ലാണു സംഭവിച്ചത്.
ഒരു ഇന്റർനെറ്റ് ഉപയോക്താവ് ഒരു വിഡിയോ ക്ലിപ് പങ്കുവച്ചു. നടന്നു വരുന്ന ഒരു അന്യഗ്രഹജീവിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലിപ്പായിരുന്നു അത്. തലയ്ക്ക് അസാധാരണമായ വലുപ്പമുള്ളതായിരുന്നു ഈ അന്യഗ്രഹജീവി. മനുഷ്യരെപ്പോലെയുള്ള ആംഗ്യവിക്ഷേപങ്ങളും ഇതിനുണ്ടായിരുന്നു. സീറ്റ റെറ്റിക്കുലി നക്ഷത്രസമൂഹത്തിലെ ഗ്രഹത്തിൽ നിന്നു റഷ്യയിൽ പണ്ടെത്തിയ അന്യഗ്രഹജീവിയാണിതെന്നും സോവിയറ്റ് ചാരസംഘടനയായ കെജിബിയാണ് ഈ വിഡിയോ ഷൂട്ട് ചെയ്തതെന്നും ഉപയോക്താവ് വാദമുയർന്നു. സ്കിന്നി ബോബ് എന്ന പേരിലാണ് ഈ അന്യഗ്രഹജീവി പ്രശസ്തനായത്. എന്നാൽ സ്കിന്നി ബോബ് ഒരു വ്യാജസൃഷ്ടിയാണെന്ന് തെളിയുകയുണ്ടായി.
Content retrieved from: https://www.manoramaonline.com/technology/science/2024/11/23/where-grey-alien-imagery-come-from.html.