ചൈനീസ് സഹായത്തോടെ വിക്ഷേപിക്കപ്പെട്ട പാക്കിസ്ഥാന്റെ ഉപഗ്രഹം പിആർഎസ്‌സി ഇഒ–1 സമൂഹമാധ്യമങ്ങളിൽ ട്രോളുകൾക്കു വഴിയൊരുക്കുന്നു. പാക്കിസ്ഥാനിലെ ബഹിരാകാശ ഏജൻസിയായ സുപാർകോയുടെ ഉപഗ്രഹമാണു ചൈന വിക്ഷേപിച്ചത്.ചൈനയിലെ ജിയുഖ്വാൻ ലോഞ്ച് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ലോങ് മാർച്ച് 2ഡി റോക്കറ്റിലേറിയാണ് ഉപഗ്രഹം ബഹിരാകാശത്തെത്തിയത്. ഭൂമിയുടെ ഉപരിതലപഠനമാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഇന്ത്യ ബഹിരാകാശത്ത് ഡോക്കിങ് വിജയം നേടിയ കാലയളവിലായിരുന്നു ഈ ഉപഗ്രഹത്തിന്റെ വിക്ഷേപണം.
പാക്ക് ഉപഗ്രഹമടങ്ങിയ റോക്കറ്റ് കണ്ടാൽ വാട്ടർ ടാങ്ക് പോലെയുണ്ടെന്നു പറഞ്ഞാണ് ട്രോളുകൾ തുടങ്ങിയത്. പലരും സമാന ആകൃതിയുള്ള വാട്ടർ ടാങ്കുകളുടെ ചിത്രങ്ങളും പങ്കുവച്ചു. എന്നൽ വാട്ടർ ടാങ്കല്ല കുപ്പിയുടെ കഴുത്തുപോലെയാണ് എന്നായിരുന്നു മറ്റു ചിലരുടെ ട്രോളുകൾ.
സുപാർകോ
സ്പേസ് ആൻഡ് അപ്പർ അത്മോസ്ഫിയർ റിസർച് കമ്മിഷൻ എന്നതിന്റെ ചുരുക്കപ്പേരാണു സുപാർകോ. പാക്ക് നഗരമായ കറാച്ചിയിലാണ് സുപാർകോയുടെ ആസ്ഥാനം. ലാഹോറിലും ചില കേന്ദ്രങ്ങൾ ഈ ഏജൻസിക്കുണ്ട്.
1961ലാണ് ഈ ഏജൻസി സ്ഥാപിതമായത്, ഇസ്റോ സ്ഥാപിക്കുന്നതിനും 8 വർഷം മുൻപേ. പാക്കിസ്ഥാനിലെ പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായിരുന്ന അബ്ദുസ്സലാമായിരുന്നു ഏജൻസിയുടെ ആദ്യ ഡയറക്ടർ. 1962ൽ ആദ്യ റോക്കറ്റായ റെഹ്ബാർ 1 ഏജൻസി വിക്ഷേപിച്ചു.
ഇസ്രയേലിനും ജപ്പാനും ശേഷം റോക്കറ്റ് വിക്ഷേപിക്കാൻ ശേഷി നേടിയ മൂന്നാമത്തെ ഏഷ്യൻ രാജ്യമായി പാക്കിസ്ഥാൻ മാറി. സ്ഥാപിച്ച് കഴിഞ്ഞ് ആദ്യ വർഷങ്ങൾ ഏജൻസിക്ക് നല്ലകാലമായിരുന്നു. സുപാർകോയുടെ ഉന്നതശാസ്ത്രജ്ഞർ നാസയിൽ പോയി പരിശീലനം തേടി. ഇതിനിടെ 1979ലെ ഫിസിക്സ് നൊബേൽ പുരസ്കാരം അബ്ദുസ്സലാം നേടിയത് ഏജൻസിയുടെ പ്രശസ്തി വർധിപ്പിച്ചു.
എന്നാൽ പിന്നീട് ബഹിരാകാശ ഗവേഷണത്തിൽ കാര്യമായ നേട്ടങ്ങളൊന്നും ഏജൻസിക്ക് കൈവരിക്കാനായില്ല. അതേസമയം ഇസ്റോ പലമടങ്ങ് കാതങ്ങൾ സുപാർകോയേക്കാൾ മുന്നിലെത്തി ലോകത്തെ തന്നെ എണ്ണം പറഞ്ഞ ബഹിരാകാശ ഏജൻസികളിലൊന്നായി മാറി. 1990ൽ രാജ്യത്തിന്റെ ആദ്യ ഉപഗ്രഹമായ ബദ്ർ1 അവർ ചൈനയിലെ സിചാങ്ങിൽ നിന്നു വിക്ഷേപിച്ചു. ബഹിരാകാശ ഗവേഷണത്തേക്കാളും മിസൈൽ വികസനത്തിലായിരുന്നു സുപാർകോയുടെ ശ്രദ്ധ. ഹത്ഫ് 1,2 മിസൈലുകൾ പാക്കിസ്ഥാനായി വികസിപ്പിച്ചത് ഇവരാണ്.
Content retrieved from: https://www.manoramaonline.com/technology/science/2025/01/19/same-to-same-pakistans-eo-1-satellite-trolled-as-water-tanker-on-social-media.html.