Breaking
29 Apr 2025, Tue

തൊഴിലാളികളുടെ വിവരം ചോർത്തുന്നെന്ന് പരാതി; ആപ്പിളിനെതിരെ നിയമനടപടി

കാലിഫോർണിയ: ജീവനക്കാരുടെ വ്യക്തിഗത ഡിവൈസുകളിലും കൗഡ് അക്കൗണ്ടുകളിലും അനധികൃതമായി നിരീക്ഷണം നടത്തിയെന്ന പരാതിയിൽ ടെക് ഭീമൻ ആപ്പിളിനെതിരെ നിയമനടപടി. ശമ്പളവും തൊഴിൽ സാഹചര്യവും ചർച്ച ചെയ്യുന്നതിൽ നിന്നും തടഞ്ഞുവെന്നും പരാതിയുണ്ട്. ആപ്പിളിന്റെ ഡിജിറ്റൽ പരസ്യമേഖലയിൽ പ്രവർത്തിക്കുന്ന അമർ ഭക്ത എന്ന ജീവനക്കാരനാണ് കാലിഫോർണിയ കോടതിയിൽ ആപ്പിളിനെതിരെ പരാതിപ്പെട്ടിരിക്കുന്നത്. കമ്പനിയിലെ തൊഴിലാളികളോട് ആപ്പിൾ അവരുടെ വ്യക്തിഗത ഇ-മെയിൽ, ഫോട്ടോ ലൈബ്രറികൾ, ആരോഗ്യം നിരീക്ഷിക്കുന്ന ആപ്പുകൾ എന്നിവയിൽ ആക്‌സസ് ഉള്ള സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നുവെന്നാണ് ഭക്ത സമർപ്പിച്ച പരാതിയിലുള്ളത്. ഇവ കൂടാതെ ജോലിക്കാരുടെ വീടുകളുടെ റിമോട്ട് ആക്‌സസ് സേവനത്തിനായുള്ള സ്മാർട്ട് ഹോം ഫീച്ചറും, മറ്റ് സ്വകാര്യ വിവരങ്ങളും ആപ്പിൾ നിരീക്ഷിക്കുന്നുണ്ടെന്നും പരാതിയിലുണ്ട്. ഈ ആരോപണങ്ങൾക്ക് പുറമെ തൊഴിൽ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിൽ നിന്നും, ഈ വിവരങ്ങൾ മറ്റുള്ളവരുമായി നിയമപരമായി പങ്കുവെക്കുന്നതിൽ നിന്നും ജീവനക്കാരെ വിലക്കുന്ന നടപടികളും ആപ്പിൾ സ്വീകരിക്കുന്നുണ്ടെന്നും പരാതിയിലുൾപ്പെടുന്നു.

2020 മുതൽ പരാതിക്കാരൻ ആപ്പിളിൽ ജോലി ചെയ്യുന്നുണ്ട്. പോഡ്കാസ്റ്റുകളിൽ തന്റെ ജോലിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ നിന്ന് വിലക്കിയെന്നും തന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ നിന്നും ജോലി സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ നീക്കം ചെയ്യാൻ ആപ്പിൾ ആവശ്യപ്പെട്ടെന്നും ഭക്ത പറയുന്നു.ആപ്പിളിന്റെ ഈ നയങ്ങൾ തൊഴിലാളികളെ സ്വതന്ത്രമായി മറ്റ് ജോലികൾ തിരയുന്നതിൽ നിന്നും, തൊഴിലിടങ്ങളിൽ മത്സരാത്മക സ്വഭാവം കാണിക്കുന്നതിൽ നിന്നും, തൊഴിൽ മേഖലയിലെ വിവരങ്ങൾ കൈമാറുന്നതിൽ നിന്നും തൊഴിലാളികൾക്കുള്ള നിയമപരമായ അവകാശങ്ങൾ ഹനിക്കുന്നുവെന്ന് പറയുന്നു.

എന്നാൽ തങ്ങൾക്കെതിരായുള്ള പരാതി അടിസ്ഥാനരഹിതമാണെന്നാണ് ആപ്പിളിന്റെ പ്രതികരണം. ഇത് കൂടാതെ തങ്ങളുടെ തൊഴിലാളികൾക്ക് തൊഴിലിടത്തിലെ അവകാശങ്ങളെക്കുറിച്ചും തൊഴിൽ സാഹചര്യത്തെക്കുറിച്ചും വാർഷിക പരിശീലനം നൽകുന്നുണ്ടെന്നും ആപ്പിൾ പറഞ്ഞു. ആപ്പിളിൽ തങ്ങൾ ലോകോത്തര ഉപകരണങ്ങളും സേവനങ്ങളും സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്, തങ്ങളുടെ കമ്പനിയുടെയും തൊഴിലാളികളുടെയും കണ്ടുപിടിത്തങ്ങൾ ഉപഭോക്താക്കളിൽ സുരക്ഷിതമായി എത്തുന്നതിൽ ജാഗ്രത പാലിക്കുന്നുണ്ടെന്നു ആപ്പിൾ പ്രതികരിച്ചു.

പരാതിക്കാരന്റെ അഭിഭാഷകർ പരാതിക്കാരായ മറ്റ് രണ്ട് യുവതികൾക്കൊപ്പവും കക്ഷി ചേർന്നിട്ടുണ്ട്. യുവതികളുടെ പരാതി പ്രകാരം ആപ്പിൾ തങ്ങളുടെ എഞ്ചിനിയറിങ്, മാർക്കറ്റിങ്, ആപ്പിൾ കെയർ എന്നീ മേഖലകളിലെ സ്ത്രീ തൊഴിലാളികളുടെ പ്രതിഫലം കുറയ്ക്കുന്നതിനായി തന്ത്രപരമായ രീതികൾ പിന്തുടരുന്നുണ്ടെന്നാണ് ആരോപണം. എന്നാൽ തൊഴിലിടത്തിൽ എല്ലാ കാര്യങ്ങളിലും തങ്ങൾ തുല്യത സ്വീകരിക്കുന്നുണ്ടെന്നും ശമ്പളത്തിലും ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കുന്നതെന്നും ആപ്പിൾ പറഞ്ഞു.

തൊഴിലാളികൾക്ക് പുറമെ യു.എസ് തൊഴിലാളി ബോർഡും ആപ്പിളിനെതിരെ മൂന്ന് പരാതികൾ നൽകിയിട്ടുണ്ട്. തൊഴിലിടത്തെ സന്ദേശമയക്കൽ ആപ്പായ സ്ലാക്കിന്റെയും മറ്റ് സമൂഹമാധ്യമങ്ങളുടെയും ഉപയോഗം നിയന്ത്രിച്ചുവെന്നും, ലൈംഗിക പക്ഷാപാതം, ശമ്പള വിവേചനം എന്നീ പ്രശ്‌നങ്ങൾ പരസ്പരം ചർച്ച ചെയ്യുന്നത് നിയമവിരുദ്ധമായി തടയുന്നുവെന്നുമടക്കം മൂന്ന് പരാതികളാണ് തൊഴിൽ ബോർഡിൽ നിന്നും വന്നിട്ടുള്ളത്. എന്നാൽ ആപ്പിൾ ഇവ നിഷേധിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ പ്രതിനിധിയായി തൊഴിൽ സ്ഥാപനത്തിനെതിരെ തൊഴിലാളിക്ക് നിയമനടപടി സ്വീകരിക്കാവുന്ന കാലിഫോർണിയയുടെ പ്രത്യേക നിയമത്തിന്റെ പിൻബലത്തോടെയാണ് ഭക്ത ആപ്പിളിനെതിരെ പരാതി നൽകിയിരിക്കുന്നത്. കേസിൽ കമ്പനിയിൽ നിന്നും പിഴ ചുമത്തുകയാണെങ്കിൽ അതിലെ 35 ശതമാനം നേടാൻ കേസിൽ കക്ഷി ചേർന്ന തൊഴിലാളിക്ക് അവകാശമുണ്ട്.

Content retrieved from: https://www.mediaoneonline.com/tech/complaints-that-workers-devices-are-being-monitored-legal-action-against-apple-273861.

By admin

Leave a Reply

Your email address will not be published. Required fields are marked *