ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ നടന്ന സൈനിക പരേഡ് ലോകശ്രദ്ധ ആകർഷിച്ചത് വെറുമൊരു ശക്തിപ്രകടനമായി മാത്രമായിരുന്നില്ല, ഭാവിയുടെ യുദ്ധതന്ത്രങ്ങൾ എങ്ങനെയായിരിക്കുമെന്നതിന്റെ ഒരു സൂചനകൂടിയായിരുന്നു. ണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെതിരെ ചൈന നേടിയ വിജയത്തിന്റെ 80–ാം വാർഷികത്തിൽ നടന്ന കൂറ്റൻ പരേഡ് ചൈനയുടെ പ്രതിരോധ രംഗത്തെ അതിനൂതന സാങ്കേതികവിദ്യകളും, ആണവ മിസൈലുകളും, നിർമിതബുദ്ധി (AI) ഉപയോഗിക്കുന്ന സൈനിക റോബട്ടുകളും അവതരിപ്പിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും ഉൾപ്പെടെ 20-ഓളം രാഷ്ട്രത്തലവന്മാരുടെ സാന്നിധ്യത്തിലായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഈ സൈനിക ശക്തിപ്രകടനം നയിച്ചത്. അമേരിക്കയെയും സഖ്യകക്ഷികളെയും നേരിട്ടുള്ള വെല്ലുവിളിയായിട്ടാണ് ഈ കൂടിച്ചേരലിനെ ലോകരാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
പടുകൂറ്റൻ തുരങ്കം നിർമ്മിക്കാൻ ചൈന; ആ പരീക്ഷണം എന്താണെന്നത് രഹസ്യം, ലോകം ആകാംക്ഷയിൽ!
പരേഡിൽ കണ്ട പുതിയ ആയുധങ്ങൾ:
അതിനൂതന മിസൈലുകൾ: ആണവശേഷിയുള്ള, ദീർഘദൂര മിസൈലുകളായിരുന്നു പരേഡിലെ പ്രധാന ആകർഷണം.
ഡിഎഫ് ഫൈവ് സി മിസൈൽ: ചൈനയുടെ ഡോങ്ഫെങ്-5 ആണവ മിസൈലിന്റെ ഏറ്റവും പുതിയ പതിപ്പായ DF-5C ആദ്യമായി പ്രദർശിപ്പിച്ചു. മുൻ പതിപ്പുകളെക്കാൾ ദൂരപരിധി കൂടുതലുള്ള ഈ മിസൈലിന് ഒരൊറ്റ വിക്ഷേപണത്തിൽ 12 വരെ ആണവ പോർമുനകൾ വഹിക്കാൻ കഴിയും.
ഡിഎഫ്-61 മിസൈൽ: മൊബൈൽ ലോഞ്ചറുകളിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന മറ്റൊരു ആണവ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലാണ് (ICBM) DF-61.
JL-3 മിസൈൽ: മുങ്ങിക്കപ്പലിൽ നിന്ന് വിക്ഷേപിക്കുന്ന ബാലിസ്റ്റിക് മിസൈലായ JL-3-ഉം പരേഡിൽ ശ്രദ്ധ നേടി.പതിനായിരം കിലോമീറ്ററോളം ദൂരപരിധിയാണുള്ളത്.
ഡ്രോണുകളും എഐ-യും ലേസറുകളും:
LY-1 ലേസർ ആയുധം: കവചിത ട്രക്കുകളിൽ സ്ഥാപിച്ചിട്ടുള്ള LY-1 ലേസർ ആയുധം ആദ്യമായി പ്രദർശിപ്പിച്ചു. ഇതിന് ശത്രുക്കളുടെ ഇലക്ട്രോണിക് സംവിധാനങ്ങൾ തകരാറിലാക്കാനോ ഒപ്റ്റിക്കൽ സെൻസറുകൾ തകർത്ത് പൈലറ്റുമാരെ കുഴക്കാനോ കഴിയുമെന്ന് പ്രതിരോധ വിദഗ്ദ്ധർ പറയുന്നു. ബാലിസ്റ്റിക്, ഹൈപ്പർസോണിക് മിസൈലുകളെ തടയുന്ന എച്ച്എച്ച്ക്യു9c,ഷോർട് റേഞ്ച് മിസൈലുകളെ തടയുന്ന എച്ച്ക്യു16 എന്നിവയുൾപ്പെടെയുള്ള ബഹുമുഖ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമാണ് എൽവൈ വൺ ലേസർ ആയുധങ്ങളും
AJX002 സബ്മറൈൻ ഡ്രോൺ: ഏകദേശം 65 അടി നീളമുള്ള ഈ കൂറ്റൻ ആളില്ലാ മുങ്ങിക്കപ്പൽ പ്രധാന ശ്രദ്ധ നേടി. നിരീക്ഷണ ദൗത്യങ്ങൾക്കായി ഇത് ഉപയോഗിക്കാം. മാത്രമല്ല ഇവ ഡ്രോണുകളുടെയും മിസൈലുകളുടെയും ഡെലിവറി പ്ലാറ്റ്‌ഫോമുകളായി ഉപയോഗിക്കുന്നു. ആഴക്കടൽ പ്രദേശങ്ങളിൽ രഹസ്യമായി മൈനുകൾ വിന്യസിക്കാൻ ഈ സംവിധാനത്തിന് കഴിയും
GJ-11 സ്റ്റെൽത്ത് ഡ്രോൺ: പൈലറ്റുള്ള ഫൈറ്റർ ജെറ്റുകൾക്കൊപ്പം പറക്കാനും അവയെ ദൗത്യങ്ങളിൽ സഹായിക്കാനും ശേഷിയുള്ള ഡ്രോണാണിത്. ലോയൽ വിങ്മാനെന്നാണ് ഈ ഡ്രോണിനെ ചൈനീസ് സൈന്യം വിളിക്കുന്നത്.
Representative Image Credit: Photo by Pedro PARDO / AFP
ചിങ്ങ നിലാവ് – അഷ്ടമി കാഞ്ചന എഴുതിയ കവിത
ആദ്യത്തെ ഇരട്ട സീറ്റുള്ള സ്റ്റെൽത്ത് ജെറ്റായ ജെ-20എസ്, ജെ-20യുടെ നവീകരിച്ച ഒറ്റ സീറ്റ് പതിപ്പായ ജെ-20എ എന്നിവയുടെയും ആദ്യ പൊതുപ്രദർശനമായിരുന്നു ഇന്നലത്തേത്. പ്രവർത്തനക്ഷമമായ സ്റ്റെൽത്ത് വിമാനം വിന്യസിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി മാറിയത് ജെ20 സീരീസ് എത്തിയപ്പോഴാണ്.
റോബടിക് ചെന്നായ്ക്കൾ: നാല് കാലുകളുള്ള ഈ റോബട്ടുകൾ മൈനുകൾ നീക്കം ചെയ്യാനും, നിരീക്ഷണ ദൗത്യങ്ങൾക്കും, ശത്രു സൈന്യത്തെ വേട്ടയാടാനും ഉപയോഗിക്കാമെന്ന് വിദഗ്ധർ പറയുന്നു.
പ്രതിരോധ വിശകലന വിദഗ്ധനായ മൈക്കൽ റാസ്‌കയുടെ അഭിപ്രായത്തിൽ, ചൈന പരമ്പരാഗത സൈനിക ഘടനകളെ മാറ്റി പകരം പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സൈന്യത്തെ കെട്ടിപ്പടുക്കാൻ ശ്രമിക്കുകയാണ്. ഇതിനായി, യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ ഡ്രോണുകൾ ഉപയോഗിച്ചുള്ള തന്ത്രങ്ങളിൽ നിന്ന് ചൈന പാഠങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്.
Defence Sector
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

