Breaking
5 Feb 2026, Thu

അഞ്ചു ദശലക്ഷത്തിന്റെ ടാങ്ക് പൊടിയാക്കാന്‍ വെറും അയ്യായിരം ഡോളര്‍ ഡ്രോണ്‍!, അമേരിക്കയോട് ഉപദേശവുമായി ഗൂഗിൾ മുൻ മേധാവി

അമേരിക്കന്‍ യുദ്ധതന്ത്രങ്ങള്‍ പൂര്‍ണമായും പൊളിച്ചെഴുതണം: ആവശ്യപ്പെട്ടിരിക്കുന്നത് ഗൂഗിള്‍ മുന്‍  മേധാവി എറിക് സ്മിഡ്റ്റ് ആണ്. സൗദി അറേബ്യയില്‍ അടുത്തിടെ സംഘടിപ്പിച്ച ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റിവ് മീറ്റിങില്‍ സംസാരിക്കവേ ആണ് അദ്ദേഹം തന്റെ വാദം മുന്നോട്ടുവച്ചത്. ടാങ്ക് പോലെയുള്ള പഴഞ്ചന്‍ ടെക്‌നോളജിക്കു പകരം ചിലവു കുറച്ചും, കാര്യക്ഷമമായും പ്രവര്‍ത്തിപ്പിക്കാവുന്ന സാങ്കേതികവിദ്യ ലഭ്യമാണെന്ന് ഇപ്പോള്‍ നടന്നുവരുന്ന യുദ്ധം നിരീക്ഷിച്ചതില്‍ നിന്ന് തനിക്ക് മനസിലായി എന്നാണ് അദ്ദേഹം പറഞ്ഞത്.

അമേരിക്കയുടെ കൈവശം ആയിരക്കണക്കിന് ടാങ്കുകള്‍ ഉണ്ടെന്ന് എവിടെയോ വായിച്ചു. അവ എവിടെയോ സൂക്ഷിച്ചിട്ടുമുണ്ട്. ഇവ ഉപേക്ഷിക്കുക, എന്നാണ് ഏകദേശം പത്തു വര്‍ഷത്തോളം ഗൂഗിള്‍ മേധാവിയായി പ്രവര്‍ത്തിച്ച സ്മിഡ്റ്റ് പറഞ്ഞത് എന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗൂഗിളിന്റെ അതിവേഗ വളര്‍ച്ചയ്ക്ക് കാരണം സ്മിഡ്റ്റ് 2001-2011 കാലഘട്ടത്തില്‍ നല്‍കിയ നേതൃത്വമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. അതിനു ശേഷം 2015 വരെ അദ്ദേഹം ഗൂഗിളിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ പദവി  അലങ്കരിച്ചു. തുടര്‍ന്ന് ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ക്ക് നേതൃത്വംനല്‍കാനായി രൂപീകരിച്ച ആല്‍ഫബെറ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് 2018 വരെ ഇരുന്ന ശേഷം രാജിവച്ച ആളാണ് സ്മിഡ്റ്റ്.

പകരം ഡ്രോണ്‍ ഉപയോഗിക്കണമെന്ന് സ്മിഡ്റ്റ്

ടാങ്കുകള്‍ക്ക് പകരം ഡ്രോണുകള്‍ ഉപയോഗിക്കണമെന്നാണ് സ്മിഡ്റ്റ് ആവശ്യപ്പെടുന്നത്. ഇത് വെറുതെയങ്ങ് പറയുന്നതല്ല. മറിച്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം നിരീക്ഷിച്ചതില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ച പാഠമാണ്.

ടാങ്കിനു പകരം ഡ്രോണ്‍ വരുമ്പോള്‍ എന്തു ഗുണം?

ടാങ്കുകള്‍ക്ക് പകരം ഡ്രോണ്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ ചെലവു കുറയ്ക്കാം. കാര്യക്ഷമത വര്‍ദ്ധിപ്പിക്കാം. ഇതൊക്കെയാണെങ്കിലും സ്മിഡ്റ്റിന്റെ ഡ്രോണ്‍ പ്രേമത്തില്‍ മറ്റെന്തെങ്കിലും ഘടകങ്ങള്‍ ഉണ്ടോ? ഒന്നുമല്ലെങ്കിലും ലോകത്തെ ഏറ്റവും വലിയ ബിസിനസ് സ്ഥാപനങ്ങളിലൊന്നിന് ദീര്‍ഘകാലം നേതൃത്വം നല്‍കിയ ആളാണല്ലോ സ്മിഡ്റ്റ്.

ഡ്രോണ്‍ കമ്പനിയുടെ സ്ഥാപകന്‍

ഈ വര്‍ഷമാദ്യം ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, യുക്രെയ്‌നു വേണ്ടി ഡ്രോണ്‍ നിര്‍മ്മിച്ചു നല്‍കാനൊരുങ്ങുന്ന കമ്പനിയായ വൈറ്റ് സ്റ്റോര്‍കിന്റെ സ്ഥാപകനാണ് സ്മിഡ്റ്റ്. കമികാസെ (Kamikaze) ഡ്രോണ്‍ ആണ് സ്മിഡ്റ്റിന്റെ കമ്പനി നിര്‍മ്മിക്കുന്നതത്രെ. യുദ്ധം നടക്കുന്നിടത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നതു പോലെയുള്ള തോന്നലുളവാക്കുന്നതാണ് ഇത്തരം ഡ്രോണുകള്‍. എന്നാല്‍, ഏതുസമയത്തും അവ ശത്രുപക്ഷത്തുള്ള ലക്ഷ്യസ്ഥാനങ്ങളെ തകര്‍ത്തു കളയാന്‍ കെല്‍പ്പുള്ളവയുമാണ്. വൈറ്റ് സ്റ്റോര്‍ക് എന്നത് യുക്രെയിനില്‍ സര്‍വ്വസാധാരണമായികാണപ്പെടുന്ന ഒരു പക്ഷിയുടെ പേരുമാണ്.

സ്വയം പ്രവര്‍ത്തന ശേഷിയുള്ള ഡ്രോണുകള്‍ 

സ്വതന്ത്ര പ്രവര്‍ത്തന ശേഷിയുള്ള കമിക്കസെ ഡ്രോണുകളാണ് സ്മിഡ്റ്റിന്റെ കമ്പനി നിര്‍മ്മിച്ചുവരുന്നതെന്നാണ് റിപ്പോര്‍ട്ട്. യുക്രെയ്‌നിലേക്കു കടന്നു സ്ഥാപിച്ചിരിക്കുന്ന ശത്രു താവളങ്ങളെ തകര്‍ത്തുകളയുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇവ നിര്‍മ്മിക്കുക.

ഇത്തരം ഓട്ടോണമസ് ഡ്രോണുകളില്‍ നിര്‍മിത ബുദ്ധി (എഐ) പ്രവേശിപ്പിച്ചായിരിക്കും പ്രവര്‍ത്തിപ്പിക്കുക. വെല്ലുവിളി നേരിടുന്ന പ്രദേശങ്ങളില്‍ പോലും ഇവ സുഗമമായി പ്രവര്‍ത്തിപ്പിക്കാമെന്നാണ് അവകാശവാദം. ജിപിഎസ് സിഗ്നലുകള്‍ ഇല്ലാതാക്കിയാല്‍ പോലും ലക്ഷ്യസ്ഥാനങ്ങള്‍ തിരിച്ചറിയാനുംതകര്‍ത്തുകളയാനും ഇവയ്ക്ക് സാധിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അഞ്ചു ദശലക്ഷം പൊടിയാക്കാന്‍ വെറും അയ്യായിരം ഡോളര്‍!

സ്മിഡ്റ്റിന് ബിസിസ് താത്പര്യങ്ങള്‍ ഉണ്ടെന്നു കരുതിയാല്‍ പോലും അദ്ദേഹം പറയുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടോ എന്ന് ആധൂനിക യുദ്ധ തന്ത്രങ്ങള്‍ മെനയുന്നവര്‍ ചിന്തിക്കേണ്ടതാണ്. അഞ്ചു ദശലക്ഷം ഡോളര്‍ വിലവരുന്ന ഒരു ടാങ്ക് തകര്‍ത്തുകളയാന്‍ അയ്യായിരം ഡോളര്‍ വിലയുള്ള ഡ്രോണിനു സാധിക്കുന്നു എന്ന് ഉദാഹരണ സഹിതം കാണിച്ചുതരികയാണ് യുക്രെയ്ന്‍-റഷ്യ യുദ്ധമെന്നാണ് വാദം.

യുദ്ധത്തിന്റെ ഭാവി ഡ്രോണിലെന്ന്

സ്മിഡ്റ്റ് 2023ല്‍ ദി വോള്‍ സ്ട്രീറ്റ് ജേണലില്‍ എഴുതിയ ഒരു ഓപ്-എഡ് (എഡിറ്റോറിയല്‍ പേജിന് എതിര്‍വശത്തുള്ള പേജിലെ രചന) വാദിച്ചത് ഡ്രോണുകളാണ് ഭാവി യുദ്ധങ്ങള്‍ക്ക് നിര്‍ണ്ണായകമാകാന്‍ പോകുന്നത് എന്നാണ്. റഷ്യയ്ക്ക് സൈനികരുടെ എണ്ണത്തിന്റെ കാര്യത്തില്‍ യുക്രെയിനേക്കാള്‍മൂന്നു മടങ്ങ് ശക്തിയുണ്ട് വ്യോമയുദ്ധത്തിലും ഇതേ അധിക ശേഷിയുണ്ട്. അവര്‍ക്കെതിരെ യുക്രെയ്ന്‍ പിടിച്ചു നില്‍ക്കുന്നത് എങ്ങനെയാണ്? കാരണമിതാണ്: യുക്രെയ്ന്‍ ഡ്രോണുകള്‍ വിന്യസിക്കുന്നു.

ടാങ്ക് യുഗം അവസാനിച്ചു

യുക്രെയന്‍-റഷ്യ യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ ടാങ്കുകള്‍ ഉപയോഗിക്കുന്നത് എത്ര പ്രായോഗികമാണ് എന്ന ചോദ്യം ഉയര്‍ന്നിരുന്നു എന്ന് ദി രജിസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യത്തെ രണ്ടു വര്‍ഷത്തിനിടയില്‍ മാത്രം റഷ്യയുടെ 3000 ടാങ്കുകള്‍ തകര്‍ത്തു വിട്ടു എന്നുപറയുന്നു. ഈ കാരണത്താല്‍ തന്നെ ടാങ്കുകള്‍ യുദ്ധമുന്നണിയിലേക്ക് കൊണ്ടുപോകുന്നതില്‍ വലിയ അര്‍ത്ഥമില്ലെന്ന് പറയുന്നു. ടാങ്ക് യുദ്ധ രീതി അവസാിച്ചു എന്നും പറയുന്നവരുണ്ട്.

ആധുനിക ടാങ്കുകള്‍ ഇങ്ങനെ

ഇതൊക്കെയാണെങ്കിലും, യുക്രെയ്‌നോ റഷ്യയോ ഇപ്പോള്‍ നടക്കുന്ന യുദ്ധത്തില്‍ ടാങ്കുകള്‍ ഉപേക്ഷിക്കാന്‍ തയാറായിട്ടില്ല എന്നും കാണാം. ബ്രിട്ടണ്‍ ആണങ്കില്‍ അവരുടെ ചലഞ്ചര്‍ 3 ടാങ്കുകളുടെ നവീകരിച്ച പതിപ്പുകള്‍ ഉണ്ടാക്കിയെടുക്കാനായി മാറ്റിവച്ചിരിക്കുന്നത് 1 ബില്ല്യന്‍ ഡോളറാണ് എന്നും ദി റജിസ്റ്റര്‍ പറയുന്നു. പുതിയ പീരങ്കിഭ്രമണ സ്തൂലവും (turret), തോക്കും ഒക്കെ പിടിപ്പിച്ചാണ് ഈ ശ്രേണി നൂതനമാക്കുന്നത്.

ആധൂനിക ടാങ്കുകള്‍ക്ക് ട്രോഫി എന്ന പേരില്‍ അറിയപ്പെടുന്ന ആക്ടിവ് പ്രൊട്ടക്ഷന്‍ സിസ്റ്റം (എപിഎസ്) ഉണ്ട്. ഇവയ്ക്ക് ഭീഷണി തിരിച്ചറിയാന്‍ സാധിക്കും. അത് മനസിലാക്കി സ്‌ഫോടകവസ്തുക്കള്‍ അയച്ച് ശത്രുവിന്റെ ആക്രമണങ്ങളെ തകര്‍ക്കാനുമാകും. ഇതിനപ്പുറത്തുള്ള പ്രതിരോധ-ആക്രമണസംവിധാനങ്ങളും അടുത്ത തലമുറ ടാങ്കുകളില്‍ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഡ്രോണ്‍ സെന്‍സറുകളുടെ ശ്രദ്ധ തിരിക്കാനുള്ള ലേസര്‍ ഡാസ്‌ളറുകള്‍ (laser dazzlers) അടക്കമാണ് അടുത്ത തലമുറ ഡ്രോണുകളില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

യുദ്ധത്തില്‍ ഇനി ഡ്രോണുകള്‍ക്ക് യാതൊരു പങ്കും വഹിക്കാനില്ലെന്നത് ഒക്കെ വെറുതെയുള്ള വാദമാണ്, എന്ന് ചില വിദഗ്ധരും പറയുന്നു. യുദ്ധരീതിയും, സൈന്യങ്ങളും, സംവിധാനങ്ങളും കാലത്തിന് അനുസരിച്ച് മാറും. പുതിയ ടെക്‌നോളജി ഉറപ്പായും വരും. പഴയത് പോകും. ഇപ്പോള്‍ ആരും കുതിരപ്പുറത്ത് യുദ്ധംവെട്ടാന്‍ പോകുന്നില്ല എന്നതു തന്നെ ഉദാഹരണം.

യുക്രെയ്ന്‍ യുദ്ധം തുടങ്ങിയതിനു ശേഷം ഡ്രോണുകള്‍ക്ക് അതുവരെ ആരും പ്രതീക്ഷിക്കാത്ത ഗുണം ഉണ്ടെന്ന് തിരിച്ചറിയാനായി, പേരു വെളിപ്പെടുത്താന്‍ ഇഷ്ടമില്ലാത്ത ഒരു വിദഗ്ധന്‍ ദി രജിസ്റ്ററിനോട് പറഞ്ഞു. ഇതൊക്കെയാണെങ്കിലും ഡ്രോണുകള്‍ അത്ര നിര്‍ണ്ണായകമായ റോളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സ്മിഡ്റ്റ് പറഞ്ഞെന്നുവച്ച് അമേരിക്കന്‍ സൈന്യം തങ്ങളുടെ ആയിരക്കണക്കിന് എം1 എബ്രാംസ് ടാങ്കുകള്‍ തള്ളിക്കളയില്ലത്രെ. പകരം ഡ്രോണുകളും ടാങ്കുകളും ഉപയോഗിച്ചുള്ള യുദ്ധ തന്ത്രം ആവിഷ്‌കരിക്കാനായിരിക്കും അമേരിക്കന്‍ സൈന്യം ശ്രമിക്കുക. ലോകത്തെ ഏറ്റവും വലിയ കോടീശ്വന്മാരുടെ ലിസ്റ്റിലും സ്മിഡ്റ്റ് ഉണ്ട്. ബ്ലൂംബര്‍ഗ ഇന്‍ഡക്‌സില്‍ ആദ്യത്തെ 100 കോടീശ്വന്മാരില്‍ ഒരാളാണ് അദ്ദേഹം. ഏകദേശം 35 ബില്ല്യന്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

Content retrieved from: https://www.manoramaonline.com/technology/defence/2024/11/27/future-of-war-tank-and-drone.html.

By admin

Leave a Reply

Your email address will not be published. Required fields are marked *