തിരുവനന്തപുരം ∙ വധശ്രമക്കേസിൽ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷിനൊപ്പം അറസ്റ്റിലായ കൂട്ടാളി രാജീവ് ഉമ്മച്ചന് പൊലീസ് സ്റ്റേഷനിൽ മൊബൈൽ ഫോൺ നൽകിയ പേട്ട സ്റ്റേഷനിലെ സിപിഒയ്ക്കെതിരെ അന്വേഷണം. അച്ചടക്ക നടപടി ഉണ്ടാകും. സ്റ്റേഷനിലെ സിസിടിവി പരിശോധിച്ച് പൊലീസ് ഡപ്യൂട്ടി കമ്മിഷണർ ദീപക് ധൻകറാണ് വീഴ്ച കണ്ടെത്തിയത്.
സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണമ്മൂല പുത്തൻപാലത്തിന് സമീപത്ത് കരിക്ക് കച്ചവടം നടത്തുന്ന രമണി, സഹായി അനിൽകുമാർ എന്നിവരെ മർദിച്ച കേസിലാണ് രാജേഷും രാജീവും അറസ്റ്റിലായത്. ഇരുവരുടെയും ഫോണുകളും പിടിച്ചെടുത്തു.
കോടതിയിൽ ഹാജരാക്കുന്നതിനു മുൻപ് വീട്ടിലേക്ക് സന്ദേശം അയയ്ക്കാൻ തന്റെ ഫോൺ രാജീവ് ആവശ്യപ്പെട്ടതോടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ നൽകുകയായിരുന്നു. ഗുണ്ടാനേതാവിനെ പിടികൂടിയത് അറിഞ്ഞ് സ്റ്റേഷനിൽ എത്തിയ ഡിസിപി പിടിയിലായവരുടെ ഫോൺ പരിശോധിച്ചപ്പോഴാണ് തൊട്ടു മുൻപ് രാജീവ് സന്ദേശം അയച്ചത് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് സ്റ്റേഷനിലെ സിസിടിവി പരിശോധിച്ച് സിപിഒ ഫോൺ കൈമാറുന്നത് കണ്ടുപിടിച്ചു. പിടിച്ചെടുത്ത ഫോൺ അന്വേഷണ ഉദ്യോഗസ്ഥൻ, എസ്എച്ച്ഒ എന്നിവരെ അറിയിക്കാതെ കസ്റ്റഡിയിലുള്ള പ്രതിക്ക് ഉപയോഗിക്കാൻ നൽകിയത് നിയമ വിരുദ്ധമാണ് .
ADVERTISEMENT

